
സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് പാർട്ടിയിൽ വീണ്ടും ആവശ്യം. സംസ്ഥാന കൌൺസിലിലാണ് ആവശ്യം ഉയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ സെക്രട്ടേറിയേറ്റ് സ്വജനപക്ഷപാതം നടത്തിയെന്നും അംഗങ്ങൾ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകൾ നിർത്തണമെന്നും സംസ്ഥാന കൗൺസിലംഗങ്ങൾ ആവശ്യപ്പെട്ടു. പിണറായി വിജയൻ പെരുമാറിയത് രാജാവിനെ പോലെന്നും എൽ.ഡി.എഫ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടെന്നും വിമർശനമുയർന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടവരിൽ കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്.സുപാലും. സെക്രട്ടറിയേറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ജനാധിപത്യ കേന്ദ്രീകരണം എന്ന് പറഞ്ഞ് ഇപ്പോൾ പാർട്ടിയിൽ ജനാധിപത്യമില്ല കേന്ദ്രീകരണം മാത്രമേയുള്ളൂവെന്നും വിമർശനം. ആശാ സമരത്തെ കുറിച്ചും രക്ഷാപ്രവർത്തനത്തെ കുറിച്ചും ഇപ്പോഴല്ല അഭിപ്രായം പറയേണ്ടത്. സംഭവം നടക്കുമ്പോൾ പറയുന്നതായിരുന്നു ഉചിതമെന്നും സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു.
എൽ.ഡി.എഫ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അഭിപ്രായം ഉയർന്നു. മുന്നണിക്ക് ഇടതുമുല്യങ്ങൾ നഷ്ടപ്പെട്ടു. ക്ഷേമപെൻഷൻ കൊടുത്തിട്ട് കാര്യമില്ല ജനങ്ങളോട് നന്നായി പെരുമാറണം. ധാർഷ്ട്യം നിറഞ്ഞ ശൈലിക്കേറ്റ തിരിച്ചടി കൂടിയാണ് തോൽവിയെന്ന് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വം പിന്തുടരുന്നത് മാർക്സിസമല്ല സ്റ്റാലിനിസമാണെന്നും വിമർശനം. തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, അജിത്ത് കൊളാടി എന്നിവരാണ് വിശ്വാസ്യതയില്ല എന്ന വിമർശനം ഉന്നയിച്ചത്



