അടിമാലിയിൽ ഹോട്ടൽ ജീവനക്കാർക്ക് നേരെ വിനോദസഞ്ചാരികളുടെ ആക്രമണം: സംഭവത്തിൽ മൂന്ന് പേരെ അടിമാലി പോലീസ് പിടികൂടി.

അടിമാലി : ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ 25 അംഗസംഘം അടിമാലി ജന്നാ റസിഡൻസിയിൽ ഭക്ഷണം കഴിക്കുന്നതിനായി എത്തിയത് . ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ സംഘം പാക്കേജറുമായി വാക്കു തർക്കത്തിൽ ആയി. ഭക്ഷണത്തിന്റെ അളവിലും ഗുണമേന്മയിലും കുറവുണ്ടെന്നും അതിനാൽ പറഞ്ഞ തുക നൽകാൻ കഴിയില്ലെന്നും അറിയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ സംഘർഷത്തിലായി.
ഇത് തടയാൻ ഹോട്ടൽ മാനേജർ നിഷാദ് സ്ഥലത്തേക്ക് എത്തിയത്. തുടർന്ന് പ്രകോപിതരായ സഞ്ചാരികൾ നിഷാദിനെ കല്ലു ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ആക്രമണത്തിൽ നിഷാദിന്റെ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സഹപ്രവർത്തകരെ മർദ്ദിക്കുന്നത് കണ്ട പുറത്തേക്ക് എത്തിയ ഹോട്ടലിലെ മറ്റു രണ്ടു ജീവനക്കാരായ അനന്തു, മുർഷിദിൽ ഇസ്ലാം എന്നിവരെയും സംഘം ആക്രമിച്ചു. ഇവർക്കും തലയ്ക്ക് പരിക്കേറ്റു…
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഷാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇയാൾ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് സഞ്ചാരികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാലപ്പുറം സ്വദേശികളായ അരുൺ സോമൻ, മുഹമ്മദ് റിയാസ്, ലക്കിടി സ്വദേശി അലി അക്ബർ എന്നിവരെയാണ് അടിമാലി പോലീസ് പിടികൂടിയത്.



