KeralaLatest NewsLocal news

മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്

അടിമാലി: മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ദീപ രാജ്കുമാര്‍ വിജയിച്ചു. 2020 ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 21 അംഗ ഭരണസമിതിയില്‍ 11 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ട് അംഗങ്ങള്‍ കൂറുമാറി ഇടതുപാളയത്തിലേക്ക് പോയതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. കൂറുമാറിയവര്‍ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലഭിച്ചു.

പിന്നീട് രണ്ട് എല്‍ ഡി എഫ് അംഗങ്ങള്‍ കൂറുമാറി കോണ്‍ഗ്രസിലെത്തി. ഇതിനെ തുടര്‍ന്ന് ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ എല്‍ ഡി എഫ് ഭരണം തുടരുകയായിരുന്നു. എന്നാല്‍ പിന്നീട് വൈസ് പ്രസിഡന്റിനെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുകയും കോണ്‍ഗ്രസ് അംഗത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് മുമ്പ് കൂറുമാറിയ രണ്ട് എല്‍ ഡി എഫ് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയിരുന്നു. പ്രസിഡന്റിനെതിരെ അവിശ്വാസം നല്‍കി ആറുമാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വീണ്ടും പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് കളമൊരുക്കുകയായിരുന്നു.അവിശ്വാസം വിജയിച്ചതിന് പിന്നാലെയാണ് ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.19 അംഗങ്ങള്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

ഇതില്‍ 11 അംഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനും 8 അംഗങ്ങളുടെ പിന്തുണ എല്‍ ഡി എഫിനും ലഭിച്ചു. ജ്യോതി സതീഷ് കുമാറായിരുന്നു എല്‍ ഡി എഫില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദീപ രാജ്കുമാര്‍ മൂന്നാം വാര്‍ഡിലെ അംഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!