പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി സർക്കാരിന് ഉടൻ കത്ത് നൽകും. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ.ഡി.ജി.പി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും തെറ്റാണെന്നാണ് ഭരണാസമിതിയുടെ അവകാശവാദം.
എന്നാൽ പരാതി ഉയരുമ്പോൾ മാത്രമാണ് കാണാതായ അമൂല്യവസ്തുക്കൾ വീണ്ടും പ്രത്യക്ഷമാകുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറയിലുള്ള സ്വത്ത് വിവരങ്ങളുടെ ഡിജിറ്റലൈസേഷന് സർക്കാർ നൽകിയ ഫണ്ടിന്റെ കണക്ക് പുറത്ത് വിടാൻ കഴിയില്ലെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു. പത്മനാഭ സ്വാമി ക്ഷേത്രം വിവരാവകാശ നിയമത്തിന് പുറത്തെന്നും ഫണ്ടിന്റെ കണക്ക് നൽകാനാവില്ലെന്നാണ് വിശദീകരണം. അതേസമയം, എല്ലാത്തിനും സുതാര്യത വേണമെന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രതികരണം.
കഴിഞ്ഞ 6-7 മാസങ്ങൾക്കിടയിൽ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ മോഷണത്തിന് കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണങ്ങളും നടന്നിരിക്കുന്നത് ഒരേ കാലയളവിലാണ്



