പഴയ മൂന്നാറിൽ സി.എസ്.ഐ. പള്ളിക്ക് സമീപം രൂപപ്പെട്ട വലിയ വിള്ളൽ :ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും.

മൂന്നാർ : ഇന്ന് രാവിലെയോടെയാണ് മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി യന്ത്രങ്ങൾ വിന്യസിച്ചത്. ദേശീയപാതയ്ക്ക് മുകളിലായി രൂപപ്പെട്ട വലിയ വിള്ളലാണ് കൂടുതൽ അപകടസാധ്യത സൃഷ്ടിച്ചത്. ഇതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതലായി ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചത്.
മണ്ണും പാറക്കല്ലുകളും പൂർണമായും നീക്കി പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുക. കാലാവസ്ഥ അനുകൂലമായാൽ വെള്ളിയാഴ്ചയോടെ ദേശീയപാത വീണ്ടും ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അതേസമയം, വിള്ളൽ രൂപപ്പെട്ട പ്രദേശത്തിന് സമീപം താമസിക്കുന്ന വൈദികന്റെ വീടും അപകടഭീഷണിയിലാണ്. ഇതിനെ തുടർന്ന് വൈദികന്റെ കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അപകടസാധ്യത പൂർണമായും ഒഴിവാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.



