നേര്യമംഗലം- വാളറ ഭാഗം റവന്യു ഭൂമി: വ്യക്തത വരുത്തി സർക്കാർ ; റോഡ് വികസന പ്രവർ ത്തനങ്ങൾക്കു തടസ്സമില്ല.

അടിമാലി : കൊച്ചി – ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ നേര്യമംഗലം- വാളറ ഭാഗം റവന്യു ഭൂമിയാണെന്നും റോഡ് പുറമ്പോക്ക് ആണെന്നും വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കി. ഈ ഭാഗത്ത് ദേശീയപാത യുടെ റോഡ് വികസന പ്രവർത്തനങ്ങൾക്കു തടസ്സമില്ല. റോഡ് പണിയാൻ തിരുവിതാംകൂർ 1932ൽ അന്നത്തെ പൊതുമരാമത്തു വകുപ്പിന് സ്ഥലം കൈമാറിയതും, വനംവകുപ്പിൻ്റെ അനുമതിയോടെ അത് അംഗീകരിച്ച് 1996ൽ വിജ്ഞാപനം ഇറക്കിയതും ആണെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്ത രവിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി റോഡ് നിർമ്മാണം മുടങ്ങിക്കിടക്കുന്നത് മൂലം വലിയ പ്രക്ഷോഭ പരിപാടികൾക്ക് അടിമാലി സാക്ഷ്യം വഹിച്ചിരുന്നു.
നിലവിലുള്ള റോഡിന് ഇരുവശത്തുമായാണു സ്ഥലം വേണ്ടത്. അടിസ്ഥാന നികുതി റജിസ്റ്ററിൽ റോഡ് പുറമ്പോക്ക് എന്നാണു രേഖപ്പെടു ത്തിയിട്ടുള്ളത്. വനേതര ഉപയോഗം അംഗീകരിച്ച് 1927ലും 1932ലും ഉത്തരവുള്ളതിനാൽ പ്രത്യേകിച്ച് ഡീഫോറസ്‌റ്റേഷൻ വിജ്ഞാപനത്തിൻ്റെ ആവശ്യമില്ല. ഒരു നൂറ്റാണ്ട് മുൻപ്, 1980ൽ വനസംരക്ഷണ നിയമം വരുന്നതിനും മുൻപ്, പൊതുമരാമത്തിനു കൈമാറിയതിനാൽ വനേതര ആവശ്യത്തിനുള്ള ഭൂമിയായി ഇതു കണക്കാക്കാം എന്നാണു സർക്കാർ ഉത്തരവിൽ പറയുന്നത്.
ഈ മേഖലയിൽ നിർമാണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം. എൻ. ജയചന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശിച്ച പ്രകാരമാണു ചീഫ് സെക്രട്ടറി ഈ വിഷയം പരിഗണിച്ചത്. സർക്കാർ വകുപ്പുകൾ തന്നെ ഇതു വനഭൂമിയാണെന്നും, റവന്യു ഭൂമിയാണെന്നും വിഭിന്ന നിലപാട് അറിയിച്ചതിനെ തുടർ ന്നായിരുന്നു കോടതി ഇടപെടൽ.



