
സംസ്ഥാന മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ മതപഠനക്ലാസുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ മലയോരമേഖലയിൽ രേഖപ്പെടുത്തിയത് അതിതീവ്രമഴയെന്ന് കണക്ക്.
സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജീവന് നഷ്ടമായത് എട്ട് പേര്‍ക്ക്. 13 പേര്‍ക്കാണ് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ പരുക്കേറ്റത്. എട്ടുപേരെ കാണാതായിട്ടുണ്ട്. മഴയിലും മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 27 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 196 വീടുകള്‍ക്ക് ഭാഗിക കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 209 ക്യാമ്പുകളിലേക്കായി മാറ്റിയത് 5792 പേരെയാണ്.
ഇന്നലത്തെ ദുരിതപ്പെയ്ത്ത് അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്ന് മഴയ്ക്ക് ആശ്വാസമുണ്ട്. മധ്യകേരളത്തില്‍ ഇന്നലെ വെള്ളപ്പൊക്കമുണ്ടായ പലയിടങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്



