KeralaLatest News

മഴ മുന്നറിയിപ്പ് നല്‍കിയതില്‍ വീഴ്ചയില്ല, 3 മണിക്കൂറുകള്‍ കൂടുമ്പോള്‍ അലേര്‍ട്ടുകള്‍ മാറും; ദുരന്തനിവാരണ അതോറിറ്റി

റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴ മുന്നറിയിപ്പ് നല്‍കുന്നത് ഒട്ടനവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോരിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസിന്റെ വിശദീകരണം. വെള്ളിയാഴ്ച വീണ്ടും ശക്തമായ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.

കാലവര്‍ഷത്തിനായി അലേര്‍ട്ടുകളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല തയ്യാറെടുക്കേണ്ടതെന്ന് ഡോ. ശേഖര്‍ കുര്യാക്കോസ് വിശദീകരിച്ചു. മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ല. ആദ്യം ഓറഞ്ച് അലേര്‍ട്ട് നല്‍കുന്നതും പിന്നീട് അതില്‍ മാറ്റം വരുത്തുന്നതുമെല്ലാം സ്വാഭാവികമാണ്. മൂന്ന് മണിക്കൂറുകള്‍ അടുപ്പിച്ച് മുന്നറിയിപ്പുകള്‍ മാറാറുണ്ട്. റഡാറിലെ ഡാറ്റ മാറുന്നതിന് അനുസരിച്ചാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇപ്പോള്‍ പെയ്യുന്ന മഴയുടെ തീവ്രത കുറയുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഏതെല്ലാം സ്ഥലങ്ങളാണ് എന്നത് ഇപ്പോള്‍ ഏറ്റവും കൃത്യമായി പ്രവചിക്കുന്നതിന് പരിമിതികളുണ്ട്.

വെള്ളിയാഴ്ചയോട് അടുപ്പിച്ചാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അലേര്‍ട്ടുകള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് റോളൊന്നുമില്ലെന്ന് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. അലേര്‍ട്ടുകള്‍ അനുസൃതമായി മാത്രമല്ല സര്‍ക്കാര്‍ സദാ സമയത്തും എല്ലാ മുന്‍കരുതലും തയ്യാറെടുപ്പുകളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മഴ ശമിച്ചിട്ടില്ലെങ്കിലും പൊതുവില്‍ ആശ്വാസമാണ് ഉള്ളതെന്നും പ്രയാസങ്ങളില്ലാത്ത രാത്രിയാണ് കടന്നുപോയതെന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

സാധാരണ ഇതേ സമയത്ത് ലഭിക്കുന്ന ജലനിരപ്പിനും ഒരുപാട് താഴെ മാത്രമാണ് ഇത്തവണ ജലം ലഭിച്ചതെന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെയുണ്ടായ ആശങ്ക. ഇപ്പോള്‍ ആശങ്കപ്പെടേണ്ടുന്ന തരത്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടില്ല. അത്തരം ആശങ്കകളുടെ ആവശ്യമില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!