സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വിവരം: അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വിവരം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല. നാലരപതിറ്റാണ്ടായി കേരള പൊലീസ് അന്വേഷിക്കുന്ന കേസിലെ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിനോട് നിര്‍ദേശിക്കാനും ക്രൈംബ്രാഞ്ച് കത്ത് നല്‍കും. പുറത്തു വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം.
സംഭവത്തിൽ തുടര്‍ നടപടിക്ക് ഒരുങ്ങുകയാണ് കേരളാ പൊലീസ്. ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന് ഉടന്‍ കത്ത് നല്‍കും. കത്ത് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ തീരുമാനമായി. 1984ലെ കൊലപാതകത്തിന് പിന്നാലെ ഒളിവില്‍പ്പോയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് l പുറത്തുവന്നത് .
പേര് മാറ്റിയും ദുരൂഹത ഉണര്‍ത്തുന്ന പെരുമാറ്റവുമായി കാല്‍നൂറ്റാണ്ടായി ബ്രൂണൈയില്‍ ജീവിക്കുകയാണ് സുകുമാരക്കുറുപ്പ്. നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുകുമാരക്കുറുപ്പ് സമ്പന്നനായി ജീവിക്കുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മലേഷ്യയില്‍ ജനിച്ച മലയാളിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബ്രൂണൈയിലെ ഒളിവുജീവിതം. അബുദാബിയിലുള്ള ഭാര്യയും മകനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഇന്ത്യന്‍ സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി അകന്നാണ് സുകുമാരക്കുറുപ്പ് കഴിയുന്നത്. എണ്‍പതിനോട് ആടുത്ത് പ്രായമുള്ള സുകുമാരക്കുറുപ്പ് ഇപ്പോഴും ആരോഗ്യവാനെന്ന്, ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനെ നേരില്‍ കണ്ടവര്‍ പറഞ്ഞു. ഉള്ളത് പ്രായത്തിന്റെ ചെറിയ അവശതകള്‍ മാത്രമാണെന്നാണ് ഇവര്‍ പറയുന്നത്



