തീരുന്നില്ലലോ ഇടമലക്കുടിയിലെ ‘ദുരിതം’ ; രോഗിയെ ആശുപത്രിയിലെത്തിക്കാൻ 7 കിലോമീറ്റർ തുണിയിൽ കെട്ടി ചുമന്ന്

ഇടുക്കി: കടുത്ത പനി ബാധിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആദിവാസി ഊരിൽ നിന്ന് താണ്ടേണ്ടി വന്നത് ഏഴ് കിലോമീറ്ററും രണ്ടു പുഴകളും ഏഴു തോടുകളും. ഇടമലക്കുടിയിലെ പരപ്പയാർ കുടിയിൽ നിന്നുള്ള ഈ സങ്കടക്കാഴ്ച വികസന വാഗ്ദാനങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ്.രോഗിയായ പരപ്പയാർ കുടി സ്വദേശി സുമതി (40) യെയാണ് ദുർഘടമായ കാട്ടുപാതയിൽ, തടികൊണ്ട് താത്കാലികമായി കെട്ടിയുണ്ടാക്കിയ പാലത്തിലൂടെ ചുമന്നുകൊണ്ടുപോയത്.
കടുത്ത പനിയെത്തുടർന്ന് ആരോഗ്യനില വഷളായ സുമതിയെ ആശുപത്രിയിലെത്തിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. പെട്ടിമുടി – ഇഡലിപ്പറ റോഡിലെ കേപ്പക്കാട് ഭാഗത്ത് എത്തിച്ചാൽ മാത്രമേ വാഹനങ്ങൾ ലഭ്യമാകൂ. കേപ്പക്കാട് വരെയുള്ള ഏഴ് കിലോമീറ്ററോളം ദൂരം ജീവൻ കയ്യിലെടുത്താണ് ഇവർ രോഗിയെ ചുമന്നത്. വഴിമധ്യേ രണ്ടു വലിയ പുഴകളും ഏഴു തോടുകളും കടക്കേണ്ടി വന്നു. അപകടം നിറഞ്ഞ തടിപ്പാലങ്ങൾ മാത്രമാണ് ഇവിടുത്തുകാർക്ക് ഏക ആശ്രയം.
ഇടമലക്കുടിയിലെ ഏതാനും കുടികളിലേക്ക് മാത്രമാണ് നിലവിൽ ജീപ്പ് ഗതാഗതമെങ്കിലും സാധ്യമാകുന്നത്. എന്നാൽ പരപ്പയാർ കുടി, പേരുങ്കടവ് കുടി, നൂറടി കുടി, ഗുഡാലാർ കുടി, മേൽപത്തം കുടി എന്നീ ഊരുകളിൽ ഇന്നും റോഡോ ശാശ്വതമായ പാലങ്ങളോ ഇല്ല. ആനക്കുളത്തിന് അടുത്തുള്ള ഗുഡാലാർ കുടിയിൽ നിന്നും മുൻപും സമാനമായ രീതിയിൽ രോഗികളെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കായി അനവധി തവണ അധികൃതരുടെ വാതിലുകൾ മുട്ടിയെങ്കിലും വാഗ്ദാനങ്ങൾ മാത്രമാണ് ലഭിച്ചത്. കോടികളുടെ ട്രൈബൽ ഫണ്ടുകൾ വകയിരുത്തുമ്പോഴും അർഹരായ മനുഷ്യരിലേക്ക് അതെത്താതെ പോകുന്നതിന്റെ നേർ സാക്ഷ്യമാണ് ഈ സംഭവം .
ട്രൈബൽ വികസനത്തിന്റെ പേരിൽ വർഷംതോറും കോടാനുകോടി രൂപയാണ് ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്. അടിയന്തര വൈദ്യസഹായം പോലും ലഭിക്കാതെ, രോഗികളെ ചുമക്കേണ്ടി വരുന്ന ഈ മനുഷ്യരുടെ അവസ്ഥ കാണാൻ അധികാരികൾക്ക് കണ്ണില്ല. പേരിനുപോലും ഒരു റോഡോ പാലമോ നിർമിച്ചു നൽകാൻ തയ്യാറാകാത്തവർ ഏത് വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? ഇനിയൊരു ജീവൻ കൂടി വഴിയിൽ പൊലിയുന്നതിനു മുൻപ് അടിയന്തര നടപടി ഉണ്ടാകണം



