ഇടുക്കിയിൽ മുസ്ലിം ലീഗ് പ്രവർത്തക യോഗത്തിൽ കൂട്ടയടി; ചേരിതിരിഞ്ഞ് നേതാക്കളും പ്രവർത്തകരും; യോഗം ചേരാനാവാതെ പിരിഞ്ഞു

ഇടുക്കി: സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോരിന്റെ തുടർച്ചയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രവർത്തക യോഗത്തിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും കൈയാങ്കളിയും. ജില്ലാ കമ്മിറ്റിയിലെ പ്രബല വിഭാഗങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് പോരടിച്ചതോടെ യോഗ നടപടികൾ പൂർത്തിയാക്കാനാവാതെ നേതാക്കളും അണികളും വേദി വിട്ടു പിരിഞ്ഞു. ഇടുക്കി ഡിടിപിസി പാർക്കിന് സമീപമുള്ള എക്കോ ലോഗ് കോട്ടേജിലായിരുന്നു മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം വിളിച്ചുചേർത്തിരുന്നത്. ജില്ലയിലെ മുതിർന്ന നേതാക്കളും ഭാരവാഹികളും ഉൾപ്പെടെയുള്ള പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നുവെങ്കിലും തുടക്കം മുതൽ തന്നെ അന്തരീക്ഷം സംഘർഷഭരിതമായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീമിനെ മുൻപ് വഴിയിൽ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിയിലെ ചില പ്രാദേശിക പ്രവർത്തകരെ നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. ഈ നടപടി ഉടനടി പിൻവലിക്കാതെ ഒരു കാരണവശാലും യോഗം ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി അബ്ബാസ് മാസ്റ്റർ പക്ഷം രംഗത്തെത്തിയതോടെയാണ് രംഗം വഷളായത്. സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ അവർ ഉറച്ചുനിന്നു. എന്നാൽ, ജില്ലാ കമ്മിറ്റിയിൽ ഔദ്യോഗികമായി അംഗത്വമില്ലാത്ത ബാഹ്യ വ്യക്തികളെയും പ്രവർത്തകരെയും കൂട്ടത്തോടെ എത്തിച്ച് ബോധപൂർവ്വം യോഗം അലങ്കോലമാക്കാൻ ശ്രമിക്കുകയാണെന്ന്
മറുപക്ഷവും ആരോപിച്ചു. ഇതോടെ ഇരുപക്ഷവും തമ്മിൽ രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളുമുണ്ടായി. നേതാക്കൾ അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും ആരും വഴങ്ങാൻ തയ്യാറായില്ല. തുടർന്ന് യോഗം ഉപേക്ഷിച്ച് ഇരുവിഭാഗവും മടങ്ങുകയായിരുന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഘട്ടം മുതലാണ് ഇടുക്കിയിലെ മുസ്ലിം ലീഗിൽ ഗ്രൂപ്പ് പോരും പരസ്യമായ വിഭാഗീയതയും ഉടലെടുത്തത്. സീറ്റ് വിഭജനവും പ്രാദേശിക താല്പര്യങ്ങളും മുൻനിർത്തി തുടങ്ങിയ ഈ ചേരിപ്പോര് പിന്നീട് സംസ്ഥാന നേതൃത്വത്തിലെ രണ്ട് പ്രബല ചേരികളുടെ പിന്തുണയോടെ ജില്ലയിൽ ആളിക്കത്തുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിലുള്ള വിള്ളൽ താഴെത്തട്ടിൽ വരെ പ്രതിഫലിച്ചതോടെ ഇടുക്കിയിൽ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പാർട്ടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കും കനത്ത തിരിച്ചടിയാകുന്ന വിധത്തിലാണ് നിലവിലെ ഗ്രൂപ്പ് പോര് വളർന്നിരിക്കുന്നത്.



