KeralaLatest News

അച്ഛൻ കഴുത്തുഞെരിച്ചു,അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചു; ഓമനപ്പുഴയിൽ ജാസ്മിനെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്ന്

ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വഴിത്തിരിവ്. മകള്‍ ജാസ്മിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും ചേര്‍ന്നെന്ന് പൊലീസ്. പിതാവ് ജോസ്‌മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ മാതാവ് ജെസി ജാസ്മിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. കഴുത്തിലെ രണ്ട് ഞരമ്പുകൾ പൊട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

അമ്മാവന്‍ അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്നും പൊലീസ് പറഞ്ഞു. ജാസ്മിനെ മരിച്ച നിലയില്‍ കണ്ടെന്ന് പൊലീസിനെ വിളിച്ച് പറഞ്ഞത് അമ്മാവനാണെന്നും അപ്പോഴും കൊലപാതക വിവരം അറിയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ ജോസ്‌മോനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. സംഭവത്തില്‍ ജോസ്‌മോനെ പ്രതി ചേര്‍ക്കുകയും അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെടുന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി.

ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. എന്നാല്‍ താന്‍ തനിച്ചാണ് കൊല നടത്തിയതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!