KeralaLatest NewsLocal news

ഇത്തവണ കാന്തല്ലൂരിലെ പ്ലം കൃഷിക്ക് മെച്ചപ്പെട്ട വിളവ്

മറയൂര്‍: വേനല്‍ മഴ അധികം പെയ്യാത്തതിനാല്‍ ഇത്തവണ കാന്തല്ലൂരിലെ പ്ലം കൃഷിക്ക് മെച്ചപ്പെട്ട വിളവ്. ഫാം ടൂറിസവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിപണിയായതിനാല്‍ മോശമല്ലാത്ത വിലയും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ഗുഹനാഥപുരം പെരുമല, പുത്തൂര്‍, കീഴാന്തൂര്‍ ഗ്രാമങ്ങളിലാണ് പ്ലം കൃഷി കൂടുതലായി ഉള്ളത്. പൂവിടുന്ന സമയത്ത് മഴ പെയ്താല്‍ വിളവ് കുറയും.

ഇത്തവണ വേനല്‍ മഴ പെയ്തില്ല. ആവശ്യത്തിന് തണുപ്പും ഉണ്ടായിരുന്നു. അതുകൊണ്ട് ഗുണം കിട്ടിയത് പ്ലം കൃഷിക്കാണ്. പൂവെല്ലാം കായായി. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിളവ് കിട്ടി. സാധാരണ മേയ് തുടങ്ങുമ്പോണ് പ്ലം പാകമാകുന്നത്. ഇത്തവണ ജൂണ്‍ ആദ്യമാണ് വിളവെടുപ്പ് തുടങ്ങിയത്. ഏറ്റവും സ്വാദേറിയ വിക്ടോറിയ പ്ലമ്മാണ് കാന്തല്ലൂരില്‍ പരമ്പരാഗതമായി കൃഷി ചെയ്തു വരുന്നത്. വര്‍ഷത്തില്‍ ഒരു തവ ണ മാത്രമേ പ്ലം പഴങ്ങള്‍ ഉണ്ടാവുകയുള്ളൂ.

ഒരു കിലോക്ക് 150 രൂപയാണ് കര്‍ഷകന് ഇപ്പോള്‍ ലഭിക്കുന്നത്.10 മുതല്‍ 15 അടിവരെ ഉയരത്തില്‍ വളരുന്ന മരത്തില്‍നിന്ന് കാലാവസ്ഥ അനുയോജ്യമാണെങ്കില്‍ അന്‍പതുമുതല്‍ എഴുപത് കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കും. 30 ഗ്രാംമുതല്‍ അന്‍പത് ഗ്രാം വരെയാണ് ഓരോ പ്ലം പഴങ്ങളുടെയും ശരാശരി തൂക്കം.കേരളത്തില്‍ പ്ലം വ്യാപകമായി കൃഷി ചെയ്യുന്ന ഒരേയൊരിടം കാന്തല്ലൂരിലെ ഗ്രാമങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!