
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ മേഖല ജാഥകൾക്ക് തുടക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതവികാരം ഇളക്കിവിടാൻ മുസ്ലിംലീഗ് ശ്രമിക്കുന്നെന്ന് ആരോപിച്ച മുഖ്യമന്ത്രി പ്രതിപക്ഷ സംഘടനകളെ രൂക്ഷമായി വിമർശിച്ചു.
കഴിഞ്ഞ പത്ത് വർഷക്കാലത്തെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽ ഡി എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ തുടക്കം. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷത്തിന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വർഗീയ നിലപാട് ചൂണ്ടി കാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
തദ്ദേശ തെരെഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയാണ് പ്രചാരണ ജാഥയിലൂടെ എൽഡിഎഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഈ മാസം മൂന്നിനും ജോസ് കെ മാണി നയിക്കുന്ന മധ്യമേഖല ജാഥ ആറിനുമാണ് ആരംഭിക്കുക. ജാഥയിലൂടെ അണികളെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജ്ജരാക്കാനാകുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ



