മുന്നാറിലെ സിഎസ്ഐ പള്ളിക്ക് സമീപത്തെ മണ്ണിടിച്ചിൽ :ദേശീയപാത മൂന്ന് ദിവസം കൂടി അടച്ചിടും

മൂന്നാർ : മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം ദേശീയപാത വഴിയുള്ള ഗതാഗത നിയന്ത്രണം മൂന്ന് ദിവസം കൂടി തുടരും. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ ഹസാർഡ് അനലിസ്റ്റ് ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് റോഡ് മൂന്ന് ദിവസം കൂടി അടച്ചിടാൻ തീരുമാനിച്ചത്. ദേശീയപാത അതോറിറ്റിയുടെ ആവശ്യപ്രകാരം 72 മണിക്കൂറിനുള്ളിൽ പ്രദേശത്തെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനൊപ്പം അപകടസാധ്യത കുറയ്ക്കാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കും.
അതേസമയം, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണ് പ്രദേശത്ത് ഇത്രയും വലിയ വിള്ളൽ രൂപപ്പെടാൻ കാരണമായതെന്ന് സി എസ് ഐ പള്ളി ഭാരവാഹികൾ ആരോപിച്ചു..പഴയ മൂന്നാർ മലഞ്ചെരുവിൽ ഭൂമിയിൽ ഉണ്ടായി വിള്ളൽ ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മലഞ്ചെരുവിൽ 100 മീറ്റർ അധികം ദൂരത്താണ് ഭൂമി രണ്ടായി പിളർന്നത്. നിലവിൽ വിള്ളലിനിടയിലുടെ നീരൊഴുക്കുണ്ട്.



