
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. കസ്റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. അന്ന് തന്നെ ജാമ്യാപേക്ഷയും പരിഗണിക്കും. രണ്ട് ദിവസത്തെ കസ്റ്റഡിയായിരിക്കും പ്രോസിക്യൂഷന് ചോദിക്കുക. രഞ്ജിത് പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സമ്മതിച്ചിട്ടില്ല. അതിനാല്‍ ചോദ്യം ചെയ്ത് വ്യക്തത വരുത്തേണ്ടതുണ്ട്. പരാതിയിൽ കാരവാൻ എവിടെ എന്നതും കണ്ടെത്തേണ്ടതുണ്ട്.
ഇന്നലെ തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത സംവിധായകൻ രഞ്ജിത്തിനെ ഇന്ന് രാവിലെയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രഞ്ജിത്തിന്റെ വാദം. നടി എന്തുകൊണ്ട് ആഭ്യന്തര പരാതി പരിഹാര സമിതിയ്ക്ക് പരാതി നൽകിയില്ലെന്നും രഞ്ജിത്തിന്റെ ചോദ്യം. പരാതി വ്യാജമെന്ന് ചൂണ്ടിക്കാട്ടി രഞ്ജിത്ത് ജാമ്യ ഹർജി ഫയൽ ചെയ്തു.
ജാമ്യം നൽകരുതെന്ന് നിലപാടിലാണ് പ്രോസിക്യൂഷൻ. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ പ്രതി പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോർട്ട് കൊച്ചിയിൽ നടന്ന സിനിമ ചിത്രീകരണത്തിനെടെയാണ് രഞ്ജിത്ത് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിക്കൽ , തടഞ്ഞുനിർത്തൽ, ലൈംഗിക അതിക്രമം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്



