വിസ തട്ടിപ്പും, ലഹരി ഇടപാടും അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി കഞ്ഞിക്കുഴി പോലീസിന്റെ പിടിയിൽ

ഇടുക്കി : കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ വലിയകുളങ്ങര കരയിൽ സജ്നഭവൻ വീട്ടിൽ റിജു ഇബ്രാഹിംകുട്ടി(45) ആണ് അറസ്റ്റിലായത്. കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.
വിചാരണ കോടതികളിൽ ഹാജരാകാതെ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന റിജുവിനെ കണ്ടെത്താൻ കഞ്ഞിക്കുഴി പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയിരുന്നത്. പ്രതി തന്റെ ഭാര്യവീടായ എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ പിണ്ടിമന ഭാഗത്ത് ഇടക്കിടെ എത്താറുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് വിഷുവിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക തിരച്ചിലിനിടെയാണ് പ്രതി പോലീസിന്റെ വലയിലായത്.
13 ജില്ലകളിലായി 20-ഓളം കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.
വിദേശ രാജ്യങ്ങളിലേക്ക് കടത്താമെന്ന് വാഗ്ദാനം ചെയ്തുള്ള വിസ തട്ടിപ്പുകൾ.
മാരക ലഹരിമരുന്നായ എം.ഡി.എം.എ (MDMA) കൈവശം വെച്ച കേസുകൾ.
മറ്റ് എൻ.ഡി.പി.എസ് (NDPS) കേസുകൾ.
പിടിക്കപ്പെടുന്ന സാഹചര്യങ്ങളിൽ വ്യാജ പേരും മേൽവിലാസവും നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നത് ഇയാളുടെ രീതിയായിരുന്നു.
കഞ്ഞിക്കുഴി പോലീസ് ഇൻസ്‌പെക്ടർ ജയൻ ടി എൽ ന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ താജുദ്ധീൻ അഹമ്മദ് , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബെസ്സി ജോസഫ് , സിവിൽ പോലീസ് ഓഫീസർമാരായ മനു ബേബി, സേതു ടി വിനോദ് , ബാവസ് ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



