
കേരളത്തിൽ എൽഡിഎഫ് അധികാരം പിടിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ട്വന്റിഫോറിനോട്. വൻഭൂരിപക്ഷം ഉണ്ടാവില്ല. എന്നാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്. 2021ലും ഇതുപോലെ ചർച്ചകൾ നടന്നതാണെന്നും എം എ ബേബി പറഞ്ഞു.നൂറ് സീറ്റുകൾ കടക്കുമെന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. അതാണ് നടക്കാൻ പോകുന്നതെന്ന് പറയില്ല. അത് സംഭവിക്കില്ലെന്ന് എംഎ ബേബി പറഞ്ഞു. അടിയുറച്ച ഭൂരിജപക്ഷത്തോടുകൂടി എൽഡിഎഫിന് വീണ്ടും സർക്കാർ രൂപീകരിക്കാൻ കഴിയും.
എത്ര സീറ്റുകൾ ജയിക്കും എന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് വിലയിരുത്തൽ നടത്തിയിട്ടുണ്ട്. പുറത്തുവരുന്ന കാര്യങ്ങൾ ഊഹാപോഹങ്ങൾ. അതേക്കുറിച്ച് ഏപ്രിൽ 12ന് പാർട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ടെന്ന് എംഎ ബേബി പറഞ്ഞു.
അതേസമയം ബംഗാളിൽ അധികാരം പിടിക്കുമെന്ന് അവകാശവാദമില്ലെന്ന് എംഎ ബേബി പറഞ്ഞു. നിയമസഭയിൽ പ്രാധിനിത്യം ഉണ്ടാവുക എന്നതിനാണ് ഊന്നൽ നൽകുന്നത്. ബംഗാളിൽ പ്രതീക്ഷയുണ്ട്. ഇടത് പാർട്ടികളുടെ ഐക്യം ഇത്തവണ ശക്തമായി. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടി ബംഗാളിൽ സജീവമായിരുന്നു. ബംഗാളിൽ പാർട്ടിക്ക് പറ്റിയ തെറ്റിൽ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ജനങ്ങൾ മാപ്പ് നൽകുന്ന സമയം വൻ തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് എംഎ ബേബി പറഞ്ഞു.
കാർഷിക മേഖലയിൽ ഉണ്ടാക്കിയ കുതിപ്പ് വ്യവസായ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എംഎ ബേബി പറഞ്ഞു. വ്യവസായ വൽക്കരണത്തിന് ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കങ്ങൾ ചെയ്യേണ്ട രീതിയിലായിരുന്നില്ല. പാർട്ടിക്ക് ശക്തമായ പുതിയ നേതൃത്വം വളർന്നു വന്നിട്ടുണ്ട്. അതിന് പാർട്ടി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പഴയ നേതാക്കളെ സൃഷ്ടിച്ചത് ഒരു കാലഘട്ടമാണെന്ന് എംഎ ബേബി പറഞ്ഞു. ബിജെപിക്ക് ബദലല്ല തൃണമൂൽ കോൺഗ്രസെന്നും ബിജെപിയെ വളർത്തിയത് മമതയാണെന്നും അദേഹം കുറ്റപ്പെടുത്തി



