Sports

പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ മനുഷ്യന്‍; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കിന്ന് 53ാം പിറന്നാള്‍


പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഒരു മനുഷ്യന്‍. ടീം ഇപ്പോഴും പ്രതിസന്ധി നേരിടുമ്പോള്‍, പുതിയ പോരാളികള്‍ പകച്ചു നില്‍ക്കുമ്പോള്‍ ഒരു വിളിക്കപ്പുറം ഉപദേശങ്ങളുമായി ഓടിയെത്തുന്ന പ്രതിഭ. സഞ്ജുവിലൂടെ ഒരിക്കല്‍ കൂടി നാമത് കണ്ടു. ക്രിക്കറ്റിനെ മതമായി കാണുന്ന രാജ്യത്ത്, സച്ചിന്‍ ദൈവമാകുന്നത് ഇതൊക്കെ കൊണ്ടുകൂടിയാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 53ാം പിറന്നാളാണ് ഇന്ന്. തലമുറകളെ പ്രചോദിപ്പിച്ച ക്രിക്കറ്റ് ദൈവത്തിന് ആശംസകള്‍ നേരുകയാണ് ആരാധകരും കായിക ലോകവും.

പരിചയപ്പെടുത്തലോ വിശേഷണങ്ങളോ ആവശ്യമില്ലാതെ ഇന്ത്യയ്ക്ക് ഏറ്റവും സുപരിചതമായ പേരാണ് സച്ചിന്‍ എന്നത്. 24 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ഏറ്റവും ഉയര്‍ന്ന റണ്‍മല കെട്ടിപ്പടുത്തും സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചും മറ്റൊരു താരത്തിനും ഇനിയൊരിക്കലും ഒരുപക്ഷേ നേടാനാവാത്തയത്രയും റെക്കോര്‍ഡുകളും സൃഷ്ടിക്കുകയും ചെയ്ത ക്രിക്കറ്റ് ജീനിയസ്.

സ്‌കൂള്‍ ക്രിക്കറ്റിലൂടെ ശ്രദ്ധേയനായി 1989ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സച്ചിന്റെ പ്രായം വെറും പതിനാറായിരുന്നു. സച്ചിന്‍ ക്രീസില്‍ പൂത്തുലഞ്ഞപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനത് വസന്തകാലമായി.

ഒടുവില്‍ 2013ല്‍ അയാള്‍ ഒരിറ്റുകണ്ണീരോടെ കളിക്കളത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യവും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുമെല്ലാം കൂടെ വിതുമ്പി. സച്ചിന്‍ പാഡഴിച്ചത് മൂതല്‍ ക്രിക്കറ്റ് കളി കാണുന്നത് തന്നെ നിര്‍ത്തിവര്‍ ഏറെയുണ്ട്.

ഇതിഹാസങ്ങള്‍ മാറ്റുരയ്ക്കുന്ന മാസ്റ്റേഴ്‌സ് ലീഗില്‍ തന്റെ എലഗന്റ് ഷോട്ടുകളുമായി പ്രത്യേകിച്ച് ആ സ്‌ട്രൈറ്റ് ഡ്രൈവുമായി കോരിത്തരിപ്പിക്കുമ്പോള്‍ അല്‍പകാലം കൂടി കളിക്കാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവരുമുണ്ട്. ഏതൊക്കെ താരങ്ങള്‍ വന്നാലും പോയാലും ക്രിക്കറ്റ് ഉള്ളിടത്തോളം സച്ചിനിസത്തിന്. അന്ത്യമുണ്ടാകില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!