KeralaLatest News

നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ; വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം

വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം. ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും അവസരങ്ങൾ ധാരാളം നൽകിയ ഒരു മാസമാണ് കടന്നുപോയത്. മന്ത്രി സ്‌റ്റാഫിലെ ബന്ധുനിയമനവും, പ്ലീഡർ നിയമന വിവാദവും പി എം ശ്രീ പദ്ധതിയിലെ മുൻ നിലപാടിൽ നിന്നുള്ള മലക്കംമറിച്ചിലും ആദ്യമാസത്തിലെ കല്ലുകടിയായി ശേഷിക്കുന്നു.ആശാവർക്കേഴ്സിന്റെ പ്രതിമാസ വേതനം 3000 രൂപ വർധിപ്പിച്ചത്,വയോജന വകുപ്പിന്റെ രൂപീകരണം, കൂരമ്പുകൾക്കൊടുവിൽ മൂന്നുദിവസം മുമ്പ് നടപ്പാക്കിയ പ്രിയദർശനി പദ്ധതി.

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സംസ്ഥാനത്ത് എവിടെയും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന വി ഡി സതീശൻ സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതി പ്രിയദർശനി തന്നെയാണ് നിറവേറ്റിയ വാഗ്ദാനങ്ങളിൽ ഏറ്റവും അധികം കയ്യടി നേടിയത്. ആശമാരുടെ വേതനം വർദ്ധിപ്പിച്ചത് ആദ്യ മന്ത്രിസഭായോഗത്തിൽ ആയിരുന്നെങ്കിൽ കെ റയിൽ മഞ്ഞക്കുറ്റികൾ പിഴുതെറിയാനുള്ള തീരുമാനം രണ്ടാം മന്ത്രിസഭായോഗത്തിലെ സർപ്രൈസ്.

കഴിഞ്ഞ 10 വർഷത്തെ ധനസ്ഥിതി പുറത്തുവിട്ട്,തുടക്കത്തിലെ പ്രതിപക്ഷത്തെ വരിഞ്ഞു കെട്ടാനായെന്ന ആത്മവിശ്വാസം ആദ്യ മാസത്തിലെ കരുത്ത്. ലഹരിയുടെ വേരറുക്കാൻ ആഭ്യന്തരവകുപ്പ് തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട് ഭരണ പ്രതിപക്ഷ പ്രശംസ ഒരുപോലെ പിടിച്ചു പറ്റി. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം. ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ എസ്ഐടിയെ തീരുമാനിച്ച്, മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കേസെടുത്തത്. വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലും മുൻ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഇ പി ജയരാജനെതിരെയും പ്രഖ്യാപിച്ച എസ്ഐടി അന്വേഷണങ്ങളും സി പി ഐ എമ്മിന് രാഷ്ട്രീയ മുന്നറിയിപ്പ്.

എറണാകുളം മലയിടംതുരുത്തിലെ അഞ്ചു പതിറ്റാണ്ടു നീണ്ട കുടിയിറക്കൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞതും നേട്ടപട്ടികയിലെ തിളക്കം. ഒരു മാസത്തിനുള്ളിൽ തന്നെ കൈപൊള്ളിയ തീരുമാനങ്ങളും നിരവധി.മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവിനെ പഴ്സണൽ സ്റ്റാഫിൽ നിയമിച്ചത് പാർട്ടിയിലും പുറത്തും സർക്കാരിനെ കുത്താനുള്ള കുന്തമുനയായി. പിടിച്ചുനിൽക്കാൻ ആകാതെ വന്നതോടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ബെന്നി തോമസ് രാജിവച്ചു. ദേവസ്വം ബോർഡ് പ്ലീഡർ ആയി ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിക്കൂട്ടിലുള്ള സ്മാർട്ട് ക്രിയേഷന്റെ അഭിഭാഷകനായ കെബി പ്രദീപിനെ നിയമിച്ചതിലും സർക്കാരിന് പ്രഹരമേറ്റു. തീരുമാനം അറിഞ്ഞില്ലെന്ന് വകുപ്പുമന്ത്രി പറഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങി.

പ്രധാന തീരുമാനങ്ങളിൽ കൂടിയാലോചന ഉണ്ടാകുന്നില്ലേ എന്ന ചോദ്യം ആദ്യ മാസത്തിലെ ആഭ്യന്തര സംശയം. ഇടതു സർക്കാരിന് അനഭിമതനായിരുന്ന ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കിയത് ആർഎസ്എസുമായുള്ള ഡിലീൻ്റെ ഭാഗമെന്നും പ്രതിപക്ഷം കടുപ്പിക്കുന്നു.സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് മുതൽ തുടങ്ങിയ വിവാദങ്ങൾ ഗവർണർ സർവകലാശാലകളിൽ നടത്തുന്ന കാവിവൽക്കരണ ആരോപണങ്ങളിൽ വരെ എത്തിനിൽക്കുന്നു.

തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനം ചെയ്തതുപോലെ എല്ലാ കെഎസ്ആർടിസി ബസ്സുകളിലും സൗജന്യ യാത്ര അനുവദിക്കാത്തത് പ്രതിപക്ഷത്തിന് കിട്ടിയ ഫ്രീ കിക്ക്.കിഫ്ബി പുനഃസംഘടന,പകർച്ചവ്യാധി പ്രതിരോധം പാളിയതെല്ലാം സർക്കാരിനു മുന്നിലെ അടിയന്തര വെല്ലുവിളികൾ. പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന തീരുമാനം, ഒരുമാസം പൂർത്തിയാക്കിയ വിഡി സതീശൻ സർക്കാർ വരും ദിവസങ്ങളിൽ മറുപടി പറയേണ്ടി വരുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയമായി പരിണമിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!