
അടിമാലി : താലൂക്ക് ആശുപത്രിയിൽ അക്രമസംഭവങ്ങൾ തുടർച്ചായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇടുക്കി ഡിവൈ.എസ്.പി. എസ്. ഷിജുവിന്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അവലോകനയോഗം നടത്തി.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുൻപിലെ പോലീസ് എയ്ഡ് പോസ്റ്റിൽ മുഴുവൻ സമയവും പോലീസിനെ ഡ്യൂട്ടിക്കിടുവാൻ യോഗത്തിൽ തീരുമാനമായി.
എയിഡ് പോസ്റ്റുണ്ടെങ്കിലും ഇവിടെ ഇടയ്ക്കിടെ മാത്രമേ പോലീസുകാരെ ഡ്യൂട്ടിക്ക് ഇടാറുള്ളായിരുന്നു. സ്റ്റേഷനിൽ സേനാംഗങ്ങളുടെ കുറവ് കാരണമാണ് എന്നും കാവൽ ഏർപ്പെടുത്താൻ കഴിയാതിരുന്നു. ഇപ്പോഴും ഉദ്യോഗസ്ഥരുടെ കുറവുണ്ട്. എങ്കിലും മുഴുവൻ സമയ കാവൽ ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
അക്രമസംഭവങ്ങൾ ഉണ്ടാകുമ്പോൾ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകാത്തതാണ് പലപ്പോഴും പോലീസിന് വിഷയത്തിൽ ഇടപെടാൻ കഴിയാതിരിക്കുന്നതെന്ന് ഇടുക്കി ഡിവൈ.എസ്.പി. പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയിൽ അത്യാഹിതവിഭാഗത്തിൽ എത്തിയ ഒരു വിഭാഗം ആളുകൾ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടുമാസം മുൻപ് ആശുപത്രിയിൽ എത്തിയ മദ്യപാനിയും അക്രമകാരിയായി. ജീവനക്കാർക്ക് പരിക്കേറ്റു.
ഇനി അത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്ന് പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻനായർ അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഫിനിഷ് ബേബി, അടിമാലി എസ്.എച്ച്.ഒ. കെ.എസ്.ലെബിമോൻ, എസ്.ഐ. സി.ആർ. സന്തോഷ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



