
ആനച്ചാൽ : എട്ടുമാസം മുമ്പ് തുറന്ന് ഉദ്ഘാടനം ദിവസം തന്നെ പൂട്ടേണ്ടിവന്ന ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കോടതിയിൽനിന്നും അനുകൂല ഉത്തരവ് ലഭിച്ചതിനെ തുടർന്നാണിത്. 2025 ഡിസംബർ 19-നാണ് ആനച്ചാൽ ടൗണിന് മുകൾഭാഗത്തായി കാനാച്ചേരിയിൽ എൽസമ്മ എന്നയാളുടെ ഭൂമിയിൽ രണ്ടുകോടിയോളം രൂപ ചെലവഴിച്ച് 35 മീറ്റർ നീളത്തിൽ നിർമിച്ച കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനംചെയ്തത്.
ഒരേസമയം 40 പേർക്ക് കയറാവുന്നതാണ് ബ്രിഡ്ജ്. എന്നാൽ, ഉദ്ഘാടന ദിവസംതന്നെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. സ്ഥിതിചെയ്യുന്ന പാറപ്പുറം പുറമ്പോക്ക് ആണെന്നും റെഡ് സോൺ മേഖലയാണെന്നും അനുമതി ഇല്ലാതെയാണ് നിർമാണമെന്നും കാണിച്ചാണിത്.
നിയമാനുസൃതമായ അനുമതിയില്ലാതെ കുന്നിൻമുകളിൽ കോൺക്രീറ്റ് തറ നിർമിച്ചെന്നും 20 അടി ഉയരത്തിൽ ഇരുമ്പ്പൈപ്പുകൾകൊണ്ട് തൂണ് നിർമിച്ചെന്നും ഇത് സംബന്ധിച്ച് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി 2025 മാർച്ച് ഒന്നിന് നിർമാണനിരോധന ഉത്തരവ് നൽകിയിട്ടുള്ളതാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. പഞ്ചായത്തിൽനിന്ന് പ്രവർത്തനത്തിന് യാതൊരുവിധ അനുമതിയും ലൈസൻസും നൽകിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറിയും സാക്ഷ്യപ്പെടുത്തി.
ദുരന്തനിവാരണ നിയമപ്രകാരം ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തി വെയ്ക്കുവാനാണ് അന്ന് ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്.ഇതിനെ തുടർന്ന് ഉടമകൾ കോടതിയെ സമീപിച്ചു. എട്ടുമാസം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണിപ്പോൾ ഗ്ലാസ് ബ്രിഡ്ജ് തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുകൂല ഉത്തരവു ലഭിച്ചത്



