തോട്ടം മേഖലകളിൽ ജോലി പാടില്ലെന്ന ഇടുക്കി കളക്ടറുടെ ഉത്തരവിന് പുല്ലുവില; തമിഴ്‌നാട്ടിൽ നിന്ന് വാഹനങ്ങളെത്തുന്നു

കമ്പമേട്ട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ നല്‍കിയ ജാഗ്രതാ ഉത്തരവിന് പുല്ലുവില. തോട്ടം മേഖലകളില്‍ ജോലി പാടില്ലെന്ന ഉത്തരവാണ് ഇടുക്കിയില്‍ ലംഘിക്കപ്പെട്ടത്. ഉത്തരവ് ലംഘിച്ച് തോട്ടം തൊഴിലാളികളുമായി വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. റെഡ് – ഓറഞ്ച് അലര്‍ട്ടുകള്‍ ഉള്ളതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇടുക്കിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇത് ലംഘിച്ചാണ് തോട്ടങ്ങളിലേക്ക് തൊഴിലാളികളുമായി വാഹനങ്ങള്‍ എത്തുന്നത്. ഇന്ന് ആറ് മണി മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകള്‍ കടന്ന് കേരളത്തിലേക്ക് എത്തുകയാണ്. ഏകദേശം 200നടുത്ത് വാഹനങ്ങളാണ് കമ്പമേട്ട് ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്കെത്തിയത്. തൊഴിലാളികളെ കുത്തിനിറച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. അടുത്തകാലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി വീണ് നിരവധി തൊഴിലാളികള്‍ മരിച്ചിരുന്നു.



