KeralaLatest News

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം എബ്രഹാമിന് ആശ്വാസം; സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് ആശ്വാസം. സിബിഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ കക്ഷികളായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്വത്ത് അനധികൃതമായി സംവദിച്ചതാണെങ്കില്‍ അന്വേഷണം നടക്കേണ്ടതല്ലേ എന്ന് ജസ്റ്റിസ് ദീപാങ്കര്‍ദത്ത ചോദിച്ചു. അഴിമതി നിരോധന നിയമപ്രകാരമല്ല എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി. നിയമത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് നടപടി സ്റ്റേ ചെയ്തത്.

കേസില്‍ കെഎം എബ്രഹാമിനെതിരായ നടപടി സിബിഐ കടുപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയ സിബിഐ കെ എം എബ്രഹാമിന്റെ 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാനും തീരുമാനിച്ചിരുന്നു.

അഴിമതി നിരോധന നിയമത്തിലെ 13(1), 13 (1) (e) എന്നീ വകുപ്പുകളാണ് കെ എം എബ്രഹാമിനെതിരെ ചുമത്തിയത്. 2003 ജനുവരി മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് പ്രധാനമായും അന്വേഷണ പരിധിയിലുള്ളത്. കൊല്ലത്തെ 8 കോടി വില വരുന്ന ഷോപ്പിംഗ് കോംപ്ലെക്സും അന്വേഷണ പരിധിയിലുണ്ട്. നേരത്തെ വിജിലന്‍സ് ഇതേ പറ്റി അന്വേഷണം നടത്തിയിരുന്നില്ല. എബ്രഹാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന കാര്യം എഫ് ഐ ആറിലും സിബിഐ പരാമര്‍ശിച്ചിട്ടുണ്ട്.

മുംബൈയിലെ 3 കോടി വിലയുള്ള അപ്പാര്‍ട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് അടക്കം കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണ് എന്നായിരുന്നു ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!