വാളറ കുളമാംകുഴിയിൽ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാന കൃഷിനാശം വരുത്തുന്നു
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഇരുപത്തിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വാളറ കുളമാംകുഴി മേഖലയിലാണ് ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റകൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന കൃഷിനാശം വരുത്തുന്നത്. രാത്രികാലങ്ങളില്‍ ജനവാസ മേഖലയിലേക്കെത്തുന്ന കാട്ടാന കൃഷി ദേഹണ്ഡങ്ങള്‍ക്ക് നാശം വരുത്തുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാളറയിലും സമീപ മേഖലകളിലുമായി കാട്ടാന ചുറ്റിത്തിരിയുന്നുവെന്നും ആന ജനവാസ മേഖലയില്‍ തുടര്‍ന്നാല്‍ വലിയ നാശം വരുത്തുന്ന സ്ഥിതിയുണ്ടാകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കാട്ടാന ശല്യം പ്രതിരോധിക്കാന്‍ ഈ മേഖലയില്‍ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില ഭാഗങ്ങളില്‍ കൂടി വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ കാര്യക്ഷമമാകേണ്ടതായി ഉണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. ഈ പ്രദേശത്ത് കൂടിയാണ് പ്രധാനമായും കാട്ടാന ജനവാസ മേഖലയിലേക്കെത്തുന്നത്. വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആക്കണമെന്ന ആവശ്യം നാട്ടുകാര്‍ മുമ്പോട്ട് വയ്ക്കുന്നു. കൃഷിയിടങ്ങളില്‍ ചക്ക മൂപ്പെത്തി വരുന്ന സമയമായതിനാല്‍ കാട്ടാന ശല്യം രൂക്ഷമാകുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്.
മുന്‍കാലങ്ങളില്‍ വാളറ, കുളമാംകുഴി മേഖലകളില്‍ ഇറങ്ങിയ കാട്ടാനകള്‍ വലിയ തോതില്‍ നാശം വരുത്തുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ജനവാസ മേഖലയിലേക്കെത്തിയ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് നടപടി ആരംഭിച്ചതായാണ് വിവരം



