വാഹന മോഡിഫിക്കേഷന്; മുഖ്യമന്ത്രി ജെന്‍സിക്ക് നല്കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.
നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.
എന്നാല്‍, വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര മോട്ടോര്‍ വാഹന നിയമം റൂള്‍ 112 പ്രകാരം മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. വാഹനത്തിന്റെ നിറം, എഞ്ചിന്, ചേസിസ് ഫ്രെയിം എന്നിവ മാറ്റുന്നതിനും പ്രത്യേക അനുമതി വേണം. എല്‍പിജി – സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കാനും, സാധാരണ വാഹനത്തെ ഇലക്ട്രിക് വാഹനമാക്കി മാറ്റാനും, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ രൂപമാറ്റം വരുത്താനും ആര്‍ടിഒയുടെ അനുമതിയോടെ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. വാഹന ആള്‍ട്ടറേഷന്‍ സംബന്ധിച്ച സുപ്രധാന വകുപ്പായ ‘സെക്ഷന്‍ 52’ പരാമര്‍ശിക്കാതെയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര നിയമങ്ങള്‍ മറികടക്കാതെയുള്ള വാഹന രൂപ മാറ്റത്തിനു മാത്രമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുക.



