പീച്ചാട് പ്ലാമലയിൽ വന്‍ ഏലക്ക മോഷണം : ഏലക്ക കവര്‍ന്നത് ചെടിയുടെ ശരം സഹിതം പിഴുതെടുത്ത് ; മോഷണം പോയത് നൂറ് കിലോയിലധികം പച്ച ഏലക്ക…

അടിമാലി : വിപണിയില്‍ ഏലക്കായ്ക്ക് വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് മോഷണം പെരുകുന്നത്. നിലവില്‍ പച്ച ഏലക്കയ്ക്ക് കിലോയ്ക്ക് 550 രൂപയും, ഉണക്ക ഏലക്കയ്ക്ക് 3000 രൂപയോളവുമാണ് വില. വിലക്കയറ്റം മുതലെടുത്താണ് മോഷ്ടാക്കള്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നത്. തോട്ടത്തില്‍ ശരങ്ങള്‍ കിടക്കുന്നത് കണ്ട് ഉടമസ്ഥന്‍ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്.
ഏലക്ക തരംതിരിച്ച് പറിച്ചെടുത്താല്‍ പെട്ടെന്ന് പിടിക്കപ്പെടും എന്നതിനാലാണ് മോഷ്ടാക്കള്‍ ശരത്തോടെ പിഴുതെടുത്തത്. ശരം സഹിതം നശിപ്പിച്ചതിനാല്‍ വരും വര്‍ഷങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന വലിയൊരു തുകയുടെ ആദായവും കര്‍ഷകന് നഷ്ടമാകും. പീച്ചാട്, പ്ലാമല തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ എസ്റ്റേറ്റുകളില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഏലക്ക മോഷണം തുടര്‍ക്കഥയാണെന്ന് പറയുന്നു.
മോഷണത്തെക്കുറിച്ച് ഉടമസ്ഥന്‍ റോജി അടിമാലി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ പലയിടങ്ങളിലും കവര്‍ച്ച വ്യാപകമാകുന്ന സാഹചര്യത്തില്‍, പോലീസ് അന്വേഷണം ശക്തമാക്കണമെന്നും മോഷ്ടാക്കളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.



