അടിമാലി : ഇരുട്ട് വീണു കഴിഞ്ഞാൽ വീടിന്റെ മുറ്റത്തിറങ്ങണമെങ്കിൽ ചങ്ക് ഒന്ന് പിടക്കും. ഏതു സമയത്തും വീട്ടുമുറ്റത്ത് വരെ കാട്ടാന കൂട്ടങ്ങൾ ഇറങ്ങി നിൽക്കുന്ന സ്ഥിതിയിലാണ്. ഒഴിവത്തടം, കമ്പിലൈൻ, ചീയപ്പാറ പ്രദേശത്താണ് കാട്ടാന ശല്യം മൂലം പൊറുതിമുട്ടിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രികാലങ്ങളിൽ കൃഷിയിടത്തിലിറങ്ങി കൃഷി വിളകളും നശിപ്പിക്കും. ഇന്നലെ കമ്പനി ലൈൻ മേഖലയിലെ എൽദോസ് വാളറയുടെ കൃഷിയിടത്തിലെ ഒരു തെങ്ങ് മറച്ചിട്ടു. പ്രദേശത്ത് തെങ്ങ് കമുങ്ങ് , കൊക്കോ തുടങ്ങി നിരവധി കാർഷിക ഉത്പന്നങ്ങളാണ് കാട്ടാനക്കൂട്ടം ഇറങ്ങി നശിപ്പിക്കുന്നത്.
മാമലക്കണ്ടം, പലിശക്കല്ല് ഭാഗത്തുനിന്നുമാണ് കാട്ടാനക്കൂട്ടം കമ്പനി മേഖലയിലേക്ക് എത്തുന്നത്. ഈ ഭാഗത്ത് വനവകുപ്പിന്റെ നേതൃത്വത്തിൽ ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തുകയാണെങ്കിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം ഒഴിവാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കഴിഞ്ഞദിവസങ്ങളിൽ പി കെ മാത്യൂസ്, സൈനുദ്ദീൻ കുഴുപ്പിനായിൽ, റ്റി ജെ പോൾ എന്നിവരുടെ കൃഷിയിടത്തിലിറങ്ങി നിരവധി കൃഷി വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി ദിവസവും കാട്ടാന ശല്യം പ്രദേശത്ത് ഉണ്ട്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവർക്ക് കാട്ടാന ശല്യം മൂലം നിരവധി സാമ്പത്തിക നഷ്ടമാണ് അനുഭവിക്കുന്നത് . എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



