നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കിലും നീക്കം ചെയ്യണം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

അടിമാലി :ഇടുക്കി ജില്ലയിൽ അടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന വെള്ളപ്പൊക്ക ദുരന്തങ്ങൾക്ക് സ്വാശത പരിഹാരം കാണുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കം ചെയ്യാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടുദിവസം അടുപ്പിച്ച് മഴ പെയ്യുമ്പോൾ നദികളുടെ വെള്ളം കരകവിഞ്ഞൊഴുകുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണല് നീക്കം ചെയ്യുന്നതോടുകൂടി പ്രശ്നത്തിന് പരിഹാരമാകുമെന്ന് ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പിള്ളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാൻഡ് ഓഡിറ്റ് നടത്തിയ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ 13 നദികളിൽ മാത്രം 1.75 കോടി മെട്രിക് ടണ്ണിലധികം മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് മുൻകാല കണക്കുകൾ വ്യക്തമാക്കുന്നത്. അണക്കെട്ടുകളിൽ ഏകദേശം 40% ത്തോളം ഭാഗത്തും മണലും എക്കിലും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ . നദികളും ഡാമുകളിലുമായി ഏകദേശം 50,000 കോടി രൂപയിലേറെ മൂല്യം വരുന്ന മണലും എക്കലുമാണ് ഖനനം ചെയ്യാതെ അടിഞ്ഞുകൂടി കിടക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകൾ . കൃത്യമായി ഡാമുകളിലെയും നദികളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കം ചെയ്യുന്നത് വഴി ഡാമുകളുടെ സംരക്ഷണ ശേഷി വർദ്ധിപ്പിക്കുകയും പെട്ടെന്ന് ഉണ്ടാകുന്ന മഴയിൽ ഡാമുകൾ നിറയാതിരിക്കുന്നതിനും കാരണമാകും.
നദികളിൽ അശാസ്ത്രീയമായ മണൽവാരൽ തടയണമെങ്കിലും ശാസ്ത്രീയമായ രീതിയിൽ മണൽ നീക്കം ചെയ്ത് നദികളുടെ ആഴവും ഒഴുക്കും വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഇത് നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും കാരണമാകുമെന്ന് വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് പി എം ബേബി നിയോജകമണ്ഡലം പ്രസിഡണ്ട് സാൻഡി മാത്യു തുടങ്ങിയവർ അറിയിച്ചു.



