ഗുരുതരമായി പരിക്കേറ്റ പിടിയാന വീണ്ടും ആനക്കുളത്ത് എത്തിയതോടെ ഭീതിയിൽ പ്രദേശവാസികളും സഞ്ചാരികളും

അടിമാലി : ഒരുമാസം മുമ്പാണ് മാങ്കുളം ആനക്കുളത്ത് മുറിവേറ്റ അവശനിലയിൽ കാട്ടാനയെ കണ്ടെത്തിയത്. ആനകൾ വെള്ളം കുടിക്കുന്ന ഓരിനു സമീപമാണ് മണിക്കൂറോളം ആന നിലയുറപ്പിച്ചത്. കാടിനുള്ളിൽ ആനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടയാണ് ആനയുടെ പിറകുഭാഗത്ത് വലിയതോതിൽ മുറിവുണ്ടായത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞദിവസം മുറിവേറ്റ ആന വീണ്ടും ആനക്കുളത്തെത്തുകയും പിൻഭാഗത്തെ മുറിവ് വ്രണപ്പെടുകയും ചെയ്തതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു.
കൃത്യമായ രീതിയിൽ ചികിത്സ ലഭിക്കാത്തതിന് തുടർന്നാണ് മുറിവ് വ്രണപ്പെട്ടതെന്ന് പ്രദേശവാസികൾ ആരോപിക്കുനത്. പിന്നീട് ആന ഈ ഭാഗത്ത് നിലയുറപ്പിച്ചത് വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എത്രയും വേഗം വനവകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ഇടുക്കി ജില്ല ബയോ ഡൈവേഴ്സിറ്റി സമിതി കൺവീനർ കെ ബുൾബേന്ദ്രൻ ആവശ്യപ്പെടുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസം മുമ്പ് ഡിഎഫ്ഒക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ നടപടിയില്ലാതെ വന്നതോടെ വീണ്ടും വിജിലൻസ് , സിസിഎഫ്, ജില്ലാ കളക്ടർ എന്നിവർക്കും സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആന പ്രദേശത്ത് നിലയുറപ്പിച്ച് തോടെ ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ഭയപ്പെടുത്തുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയാണ്. എത്രയും വേഗം കൃത്യമായി ചികിത്സ നൽകി കാട്ടാനയെ കാടുകയറ്റണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.



