CrimeKeralaLatest NewsLocal news

സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പ്രതി കാണാമറയത്ത് ;കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താൻ ശ്രമം

മൂന്നാര്‍: മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം നടന്ന് രണ്ടാഴ്ച്ച പൂര്‍ത്തിയായിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാതായതോടെ കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തി. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വന്നിരുന്ന കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയെ  കഴിഞ്ഞ 22നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഭക്ഷണം പാകം ചെയ്യാനായി സെക്യൂരിറ്റി ക്യാമ്പിലേക്ക് പോയ രാജപാണ്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ സമയം കഴിഞ്ഞും ഇയാള്‍ തിരികെ എത്താതെ വന്നതോടെ മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളില്‍ രാജപാണ്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രാജപാണ്ടിയെ  ക്രൂമായി   വെട്ടികൊലപ്പെടുത്തിയതാണെന്ന്  ബോധ്യപ്പെട്ടു. തലയില്‍ ഏഴും കഴുത്തില്‍ രണ്ടും വെട്ടുകളേറ്റിട്ടുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടത്തിയ കൊലപാതകമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെയും ഇടുക്കി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോഴും കുറ്റവാളിയിലേക്കെത്തിച്ചേരാന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്.

കൊലപാതകം നടന്ന ചൊക്കനാട് ഫാക്ടറിക്ക് സമീപമുള്ള തേയിലക്കാടുകള്‍, സമീപത്തെ പുഴകള്‍, ഹെഡ് വര്‍ക്‌സ് ഡാം എന്നിവിടങ്ങളിലാണ് ഇടുക്കിയില്‍ നിന്നെത്തിയ സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. കൃത്യത്തിനു ശേഷം പ്രതികള്‍ ആയുധങ്ങള്‍ വലിച്ചെറിഞ്ഞിരിക്കാമെന്ന സംശയത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം, രഹസ്യവിവരം നല്‍കുന്നതിനായി ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിക്കല്‍, 150ലധികം പേരെ ചോദ്യം ചെയ്യല്‍, നൂറിലേറെ പേരുടെ ഫോണ്‍ കോളുകളുടെ പരിശോധന എന്നിവയും പോലീസ് നടത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!