നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ ആരൊക്കെ? കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തിൽ എത്തും

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി ഇന്ന് കേരളത്തിൽ എത്തും. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ സമിതി ഡിസിസികളുമായി ചർച്ച നടത്തും. ജില്ലകളിലെ സാധ്യതകൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച. കെപിസിസി നേതൃത്വവുമായും സ്ക്രീനിങ് കമ്മിറ്റി പ്രത്യേകം ചർച്ച നടത്തും. ഈ മാസം പകുതിയോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. നേരത്തെ ഒരുതവണ സംസ്ഥാനത്ത് എത്തിയ സ്ക്രീനിങ് കമ്മറ്റി കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് ക്യാമ്പയിനുമായി രംഗത്തെത്തുകയാണ് കോൺഗ്രസ്. ഡിജറ്റൽ മാധ്യമം വഴി നടത്തുന്ന ക്യാമ്പയിൻെറ ഭാഗമായി സർക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി. മുഖ്യമന്ത്രിയെ പുറത്താക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്നതിനായി കടക്ക് പുറത്ത് എന്ന പേരിൽ വൈബ്സൈറ്റും ക്രമീകരിച്ചിട്ടുണ്ട്.അധികാര ധാർഷ്ട്യത്തിൻെറ പ്രതീകമെന്ന നിലയിൽ ഇതിനെ പ്രചരണ വിഷയമാക്കുകയാണ് കോൺഗ്രസ്. 6ന് തുടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയ പ്രചരണജാഥക്ക് മുന്നോടിയായാണ് കടക്ക് പുറത്ത് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങൾ, മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തിൽ ഉയർത്തിക്കാട്ടുന്നത്



