
അടിമാലി : ആനച്ചാൽ ചെങ്കുളം ഡാമിന് സമീപം പ്രവർത്തിക്കുന്ന ബോട്ടിംഗ് സെന്ററിൽ ആണ് വിനോദസഞ്ചാരികളും ജീവനക്കാരും തമ്മിൽ തർക്കം നടന്നത്. പ്രശ്നത്തിൽ ജീപ്പ് ഡ്രൈവർമാരും ഇടപെട്ടതോടെ സഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ വൈകുന്നേരം തമിഴ്നാട്ടിൽ നിന്നും എത്തിയ 45 അംഗ സംഘമാണ് ജീപ്പ് സഫാരിയുമായി ആനച്ചാൽ ബോട്ടിംഗ് കേന്ദ്രത്തിൽ എത്തിയത്.
ബോട്ടിങ്ങായി 20 രൂപ നിരക്കിൽ ടിക്കറ്റ് എടുക്കുകയും ചെയ്തു. പെട്ടെന്ന് ഉണ്ടായ മഴമൂലം ബോട്ടിംഗ് നടത്താൻ സാധിക്കില്ല എന്ന് ജീവനക്കാർ പറഞ്ഞു. എങ്കിൽ ടിക്കറ്റ് കാശ് തിരികെ നൽകാൻ സഞ്ചാരികൾ ആവശ്യപ്പെടുകയും ഇത് ഇരു കൂട്ടർ തമ്മിലുള്ള തർക്കത്തിന് വഴിവെച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ജീപ്പ് ഡ്രൈവർമാർ പ്രശ്നത്തിൽ ഇടപെട്ടു.
ഇതോടെ സഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ സംഘർഷത്തിന് ഇടവരുത്തി. സംഭവമറിഞ്ഞ് വെള്ളത്തൂവൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇരു കൂട്ടരെയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയതോടെ സഞ്ചാരികൾക്കും ജീപ്പ് ഡ്രൈവർമാർക്കും പരാതി ഇല്ല എന്ന് പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഇരു കൂട്ടരെയും പോലീസ് പറഞ്ഞയക്കുകയായിരുന്നു.



