
വെള്ളത്തൂവൽ : കർഷകർക്ക് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫിഷറീസ് വകുപ്പ് ലക്ഷങ്ങൾ മുടക്കി മുതുവാൻകുടിയിൽ മത്സ്യ ഉത്പാദന കേന്ദ്രം ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെങ്കിലും വേണ്ടത്ര പരിപാലനം ഇല്ലാതെ നാശത്തിന്റെ വക്കിൽ ആയിരിക്കുകയാണ് മത്സ്യ ഉത്പാദന കേന്ദ്രം. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനായി അത്യാധുനിക രീതിയിൽ കുളം നിർമ്മിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ ഇതിനുവേണ്ടി നിർമ്മിച്ച ടാങ്കുകളും മറ്റ് നിർമ്മാണങ്ങളും വെറുതെ കിടന്ന് നശിക്കുകയാണ്.
നിർമ്മാണം പൂർത്തീകരിച്ചതോടെ തെരഞ്ഞെടുപ്പ് അടുക്കുകയും പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ പദ്ധതിയെ പൂർണ്ണമായും അവഗണിക്കുകയായിരുന്നു. നാടിന്റെ വികസനത്തിനും കർഷകർക്കും ഏറെ ഉപകാരപ്പെടേണ്ട പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം പാഴാകുന്നത്. ഫീഷറീസ് വകുപ്പും ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട് .. ഫലത്തിൽ പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ച നിലയിലാണ്. ഇതോടെ പദ്ധതിക്കായി നിർമ്മിച്ച
ടാങ്കുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകാനും കാരണമായിരിക്കുകയാണ്. വെള്ളം കെട്ടികിടന്ന് മലിനമായതോടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. കർഷകരുടെ ക്ഷേമം
ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിയ പദ്ധതി ഉപേക്ഷിച്ചതിൽ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. അധികാരത്തിലെത്തിയ പുതിയ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും പദ്ധതി ഏറ്റെടുത്ത് കർഷകർക്ക് ഗുണനിലവാരമുള്ള മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



