അഞ്ചരക്കണ്ടിയിലെ നിതിൻ രാജിന്റെ മരണം; ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുക്കും

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുക്കും. സർവകലാശാല ഭരണ സമിതി അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥികളുടെ ക്ലാസും ഇന്ന് പുനഃരാരംഭിക്കും. വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും കോളജിലെത്തി ഡോക്ടർ റാമിനെ പുറത്താക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെടും.യുവജന കമ്മിഷന്റെയും, എസ് സി എസ് ടി വകുപ്പിന്റെ തെളിവെടുപ്പും ഇന്ന് നടക്കും. പ്രേത്യേക അന്വേഷണ സംഘവും ഡെന്റൽ കോളജിൽ എത്തിയ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, ആരോപണവിധേയരായ അധ്യാപകർ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും.
എടക്കാട് ഉള്ള ഡോക്ടർ റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് തീരുമാനിച്ചിട്ടുണ്ട്.കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്തേക്കില്ലെന്നാണ് വിവരം. ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചതിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക. എന്നാൽ അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്നാണ് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡിന്റെ കണ്ടെത്തൽ. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്ന് കഴിഞ്ഞ മാർച്ച് ആറിന് ബോർഡ് ചെയർമാനായ ഡെപ്യൂട്ടി കളക്ടർ ഇ.ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു.
അഞ്ചരക്കണ്ടി രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമിയിൽ നടന്ന കൈമാറ്റങ്ങൾ റദ്ദാക്കിയാണ് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. അബ്ദുൾ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് പേർ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകൾക്കും അർഹതയില്ലെന്ന് ബോർഡ് കണ്ടെത്തി. നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയതിന് 1970 ലെ ഉടമകളായ മാർജറി ഗ്രേസ്, ഒഹലോറൻ എന്നിവരുടെ പേരിൽ കേസ് എടുക്കും.
കക്ഷികളെ വിചാരണ ചെയ്ത ശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാൻഡ് ബോർഡ് ഏറ്റെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ തന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കോളജിന്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്.



