CrimeKeralaLatest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കൈമാറിയത്. പതിമൂന്ന് പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. പരുക്കേറ്റവരില്‍ 13 പേരില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. കഡാവര്‍ നായ്ക്കളെ എത്തിച്ച് ഉള്‍പ്പടെ പരിശോധന നടത്തും. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും.

മൃതദേഹ ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയും ഇന്ന് നടക്കും. അപകടത്തില്‍ മജിസിറ്റീരിയല്‍ അന്വേണത്തിന് ഉത്തരവുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു.

തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുരയിലാണ് അപകടമുണ്ടായത്. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226 എന്നിങ്ങനെയാണ് നമ്പരുകള്‍. ഫൊറന്‍സിക് വകുപ്പിന്റെ പരിശോധന തുടരുന്നുവെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. രക്ഷാദൗത്യത്തിന് റോബോട്ടുകളെ കൂടി എറണാകുളത്ത് നിന്നും എത്തിക്കുമെന്ന് സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ ട്വന്റിഫോറിനോട് പറഞ്ഞു. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും നിതിന്‍ അഗര്‍വാള്‍ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!