
മറയൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ മറയൂർ പോലീസ് അറസ്റ്റ് ചെയ്തു. ബാബു നഗർ സ്വദേശികളായ സന്തോഷ് കുമാർ (35), ഹരികുമാർ (30), മുത്തുകുമാർ (34) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 20ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൊടുപുഴയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാറും, ബാബുനഗർ സ്വദേശിയായ സന്തോഷ് കുമാറിന്റെ പിക്കപ്പ് ജീപ്പും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഈ അപകടത്തെക്കുറിച്ച് അന്വേഷിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥലത്തെത്തിയ മറയൂർ സബ് ഇൻസ്പെക്ടർ കെ.ജി. അനീഷ്കുമാറിന് നേരെയാണ് പ്രതികൾ അക്രമം അഴിച്ചുവിട്ടത്.
പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതികൾ അദ്ദേഹത്തിന്റെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവശേഷം ഒളിവിൽ പോയിരുന്ന ഒന്നാം പ്രതി സന്തോഷ് കുമാറിനെ ഇന്ന് മറയൂർ പോലീസ് പിടികൂടി. മറ്റു പ്രതികളായ ഹരികുമാർ, മുത്തുകുമാർ എന്നിവരെ സംഭവ ദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. പോലീസ് ഇൻസ്പെക്ടർ എം ഷാജഹാന്റെ നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർ അബ്ദുൾ അസീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജഹാൻ വി വൈ, ഷാജി എം എസ്, സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ പ്രകാശ്, ബേസിൽ ജോർജ്, സജുസൺ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.



