അടിമാലി ടൗണിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും കടന്നു പോകുന്ന ഓടകളും കൈത്തോടുകളും ശുചീകരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

അടിമാലി : കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു അടിമാലി ടൗണിലൂടെയടക്കം കടന്നു പോകുന്ന ഓടകളും കൈത്തോടുകളും ശുചീകരിക്കുന്ന ജോലികൾക്ക് അടിമാലി പഞ്ചായത്ത് തുടക്കം കുറിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ ജോലികൾ തുടരുകയാണ്. ഓടകളിലും കൈത്തോടുകളിലും അടിഞ്ഞിട്ടുള്ള മാലിന്യം നീക്കുന്ന ജോലികളാണ് നടന്നു വരുന്നത്. ഓടകളും കൈത്തോടുകളും ശുചീകരിക്കുന്നതിലൂടെ മഴക്കാലത്തുണ്ടാകാൻ ഇടയുള്ള വെള്ളക്കെട്ടും ഓടകളുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നങ്ങളും ഒഴിവാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.
മാലിന്യങ്ങൾ നീക്കുന്നതിനൊപ്പം ഓടകളിലേക്കും തോടുകളിലേക്കും മാലിന്യം തള്ളുന്നവർക്കെതിരെയും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നുണ്ട്. ടൗണിലെ ഓടകളുടെ സ്ലാബുകൾ ഉയർത്തിയാണ് പഞ്ചായത്തിന്റെ ഇപ്പോഴത്തെ ശുചീകരണ പ്രവർത്തനങ്ങൾ. ചിലയിടങ്ങളിൽ ഓടകൾക്ക് മുകളിലേക്ക് കയറ്റി സ്ഥാപിച്ചിട്ടുള്ള നിർമ്മാണങ്ങളും പഞ്ചായത്ത് ഇളക്കി മാറ്റുന്നുണ്ട്. അടിമാലി ടൗണിനെ പൂർണ്ണമായി മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പറഞ്ഞു.



