യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം:വൈദ്യുതി പ്രതിസന്ധിയിൽ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തങ്ങളുടെ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവെക്കാൻ മുൻ എൽഡിഎഫ് സർക്കാരിന്റെ മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സർക്കാരിൻ്റെ വിഫല ശ്രമമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയയൻ യുഡിഎഫ് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
465 മെഗാവാട്ടിന്റെ ദീർഘകാല പവർ പർച്ചേസ് കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫിന്റെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘2015 ൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറിലെ നിയമപ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചത്.യുഡിഎഫ് കാലത്ത് ഏർപ്പെട്ട കരാറിൻ്റെ നിയമപരമായ ന്യൂനതയാണ് അത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിലേക്ക് കമ്മീഷനെ എത്തിച്ച’തെന്നും പിണറായി വിജയൻ വ്യക്തമാക്കി.



