
നെടുങ്കണ്ടം (ഇടുക്കി): മാരകമായ രോഗമാണെന്ന് അറിഞ്ഞാലുടൻ തകർന്ന്, പ്രതീക്ഷ നഷ്ടപെടുന്നവർ ആണ് നമ്മിൽ അധികവും. അങ്ങനെ പലരും തളർന്നുപോകുന്നിടത്താണ് ഇടുക്കി നെടുങ്കണ്ടം താന്നിമൂട് സ്വദേശി കാനത്തിൽ രാജു ദിവാകരൻ വേറിട്ടൊരു ജീവിതം വെട്ടിത്തുറന്നത്. രക്താർബുദത്തിൻറെ കഠിനമായ വേദനയെയും നീണ്ട കീമോ തെറാപ്പിയുടെ ശാരീരിക ക്ഷീണങ്ങളെയും കഠിനാധ്വാനം കൊണ്ട് പിന്നിലാക്കി, ഇന്ന് ഏലത്തിന്റെ സുഗന്ധത്തിൽ അദ്ദേഹം തന്റെ ജീവിതം വീണ്ടും പടുത്തുയർത്തുകയാണ്.
തളർന്നുപോയേക്കാമായിരുന്ന ഒരു ജീവിതത്തെ മണ്ണിനോടുള്ള പ്രണയം കൊണ്ട് തിരിച്ചുപിടിച്ച രാജുവിന്റെ കഥ അതിജീവനത്തിന്റെ വലിയൊരു പാഠപുസ്തകമാണ്.

2019-ലാണ് രാജു ദിവാകരന് രക്താർബുദം സ്ഥിരീകരിക്കുന്നത്. തുടർച്ചയായ കീമോ തെറാപ്പി ചികിത്സകളും അതിന്റെ ഭാഗമായുള്ള ശാരീരിക ബുദ്ധിമുട്ടുകളും അദ്ദേഹത്തിന്റെ ജീവിതത്തെ ഏറെ തളർത്തിയിരുന്നു. എന്നാൽ തന്റെ മനോധൈര്യം കവർന്നെടുക്കാൻ ആരോഗത്തിന് കഴിയില്ലെന്ന് രാജു ഉറപ്പിച്ചു. ചികിത്സകൾക്ക് ശേഷം വീട്ടിൽ വെറുതെയിരിക്കാൻ അദ്ദേഹം തയ്യാറായില്ല; ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരികെ നടക്കാൻ അദ്ദേഹം തെരഞ്ഞെടുത്ത വഴി കൃഷിയായിരുന്നു.
രോഗത്തിന്റെ ഇരുണ്ട ദിനങ്ങളിൽ നിന്ന് പ്രതീക്ഷയുടെ പച്ചപ്പിലേക്ക് സ്വന്തം അധ്വാനത്താൽ നടന്നുകയറിയ രാജു ദിവാകരന്റെ ജീവിതം, രോഗത്തോട് പോരാടുന്ന നിരവധിയാളുകൾക്കും പ്രതിസന്ധിയിലായ കർഷകർക്കും ഒരേപോലെ വലിയ പ്രചോദനമാണ് നൽകുന്നത്.



